ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ഡൽഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിൽ പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് നിയമന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനയെ അടിത്തട്ടിൽ കൂടുതൽ സജ്ജമാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിലും പുനഃസംഘടനയ്ക്ക് സാധ്യത ഉയരുന്നുണ്ട്.
ഹർഷ് മൽഹോത്ര ഡൽഹി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയതോടെ കേന്ദ്ര മന്ത്രിസഭാ മാറ്റങ്ങൾ ഉടൻ ഉണ്ടാകുമെന്ന സൂചനകളും ശക്തമാണ്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരമായാണ് മൽഹോത്ര ചുമതലയേൽക്കുന്നത്. ഹരിയാനയിൽ അർച്ചന ഗുപ്തയും പഞ്ചാബിൽ സർദാർ കേവൽ സിങ് ദില്ലണും പുതിയ സംസ്ഥാന അധ്യക്ഷന്മാരായി പ്രഖ്യാപിക്കപ്പെട്ടു. ത്രിപുരയിൽ ബിജെപി എംഎൽഎയായ അഭിഷേക് ദേബ്റോയിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി.





























