തിരുവനന്തപുരം : പൂവച്ചൽ പഞ്ചായത്തിൽ അവിശ്വാസം പാസായതോടെ എൽഡിഎഫിനു ഭരണം നഷ്ടമായി. ബിജെപിയുടെയും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെയാണ് കോൺഗ്രസിന്റെ അവിശ്വാസം പാസായത്. പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. 23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എൽഡിഎഫ്–9, യുഡിഎഫ്–7, ബിജെപി–6, സ്വതന്ത്രൻ–1.
ഒൻപതിനെതിരെ 14 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ടി.സനൽകുമാറാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. ബിജെപി പിന്തുണയില്ലാതെ കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല. ബിജെപി പിന്തുണച്ചില്ലെങ്കിൽ സിപിഎം വീണ്ടും അധികാരത്തിലെത്തും. ബിജെപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അവർ പിന്തുണയ്ക്കുകയായിരുന്നെന്നും കോൺഗ്രസ് നേതാവ് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്–ബിജെപി അവിശുദ്ധ സഖ്യമാണ് വിജയിച്ചതെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു





























