ഡെറാഡൂണ്‍ : ഉത്താരാഖണ്ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം. 54121 വോട്ടിനാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലില്‍ ഉടനീളം അദ്ദേഹം തന്നെയാണ് മുന്നിട്ട് നിന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 90 ശതമാനവും നേടിയാണ് ധാമി ആധികാരിക ജയം നേടിയത്. റെക്കോഡ് ജയവും വോട്ടുമായാണ് പുഷ്‌ക്കർ സിംഗ് ധാമിയുടെ വിജയം. 58258 വോട്ടുകൾ നേടിയ പുഷ്‌ക്കർ സിംഗ് ധാമിക്ക് മണ്ഡലത്തിലെ 92.94 ശതമാനം വോട്ടുകളും ലഭിച്ചു. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട് ചെയ്തത്. ഉപതെരഞ്ഞെടുപ്പില്‍ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.
ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിര്‍ത്തുകയും ധാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ ഖത്തിമയില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന് ദാമി പരാജയപ്പെട്ടു. ചമ്പാവടില്‍ ധാമി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്‌കര്‍ സിങ് ധാമി രാജിവെക്കേണ്ടി വരുമായിരുന്നു. ധാമിക്ക് മത്സരിക്കാന്‍ വേണ്ടി ബി ജെ പി എംഎല്‍എ കൈലാഷ് ഗെഹ്തോരി കഴിഞ്ഞ മാസം ചമ്പാവത്തില്‍ നിന്ന് രാജിവെച്ചിരുന്നു.
എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗാഹ്‌ടോരിക്ക് ലഭിച്ചത് 3233 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി പിന്തുണയോടെ മത്സരിച്ച മനോജ് കുമാർ ഭട്ടിന് 413 വോട്ടുകളും സ്വതന്ത്രനായ ഹിമാൻഷൂ ഗാർകോട്ടിക്ക് 402 വോട്ടും നോട്ടയ്‌ക്ക് 377 വോട്ടുകളുമാണ് ലഭിച്ചത്. ഉത്തരാഖണ്ഡിൽ രണ്ടാം വട്ടവും ഭരണം പിടിച്ച ബിജെപിയുടെ ഇടക്കാല മുഖ്യമന്ത്രി യായിട്ടാണ് പുഷ്‌ക്കർ സിംഗ് ധാമി ആദ്യ ഘട്ട ഭരണത്തിൽ രംഗത്തെത്തിയത്.