ന്യൂഡൽഹി : രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആരംഭിച്ചു. കോവിഡിനെത്തുടർന്നാണ് ഇത്രനാൾ യോഗം ചേരാതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പിനഡ്ഡ ഉൾപ്പെടെ 124 എക്സിക്യൂട്ടീവ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അധ്യക്ഷരും ഉൾപ്പെടെയുള്ളവർ ഓൺലൈനായാണ് പങ്കെടുക്കുക. യോഗത്തിന്റെ അവസാനം പ്രധാനമന്ത്രി പ്രസംഗിക്കും. 100 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തെന്ന നേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രിയെ യോഗത്തിൽ ആദരിച്ചു.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാനലക്ഷ്യം. ബിജെപി ഭരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പുണ്ട്. മോദിയുടെയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിലും ബിജെപിയുടെ ശക്തികേന്ദ്രമായ ഹിമാചൽപ്രദേശിലും അടുത്ത വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. ഇതിനായുള്ള തന്ത്രങ്ങൾ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ ഹിമാചലിലും ബംഗാളിലും രാജസ്ഥാനിലുമടക്കമുണ്ടായ തിരിച്ചടികളും ചർച്ചയിലുണ്ടാവും. കോവിഡ് കൈകാര്യം ചെയ്തതിലും വാക്സിനേഷൻ യജ്ഞത്തിനു നേതൃത്വം നൽകിയതിലും മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള സമീപകാല വിദേശ സന്ദർശനങ്ങളുടെ പേരിലും പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയമുണ്ടാകും. ഒരു രാഷ്ട്രീയ പ്രമേയം മാത്രമാണുണ്ടാവുകയെന്നു ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.