തിരുവനന്തപുരം: മനം മടുത്താണ് താൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതെന്ന് മത്സ്യ തൊഴിലാളി നേതാവും പൂവാർ മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന അഡ്വ. ആൻ്റൊ മെർസലിൻ പറഞ്ഞു. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ പിന്തുണച്ചിരുന്നു. എന്നാൽ പൂവാർ മേഖലയിൽ മാത്രമല്ല തലസ്ഥാന ജില്ലയിൽ മത്സ്യ തൊഴിലാളികൾക്കുവേണ്ടി ഒരു വികസന പദ്ധതിയും ഇരു മുന്നണികളും നടപ്പാക്കിയില്ല. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മത്സ്യ തൊഴിലാളികൾക്കു വേണ്ടി ഒരു വകുപ്പും മന്ത്രിമാരെയും നിയമിച്ചത്. അഞ്ച് അക്വ പാർക്കിൽ ഒരെണ്ണം കേരളത്തിന് ലഭിക്കും. കേരളമാണ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഹമ്പ്.
തിരുവനന്തപുരം ജില്ലയിലാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ കൂടുതലുള്ളത്. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ അവഗണന കാരണം ലത്തീൻ സമുദായത്തിൽപ്പെട്ട ആയിരങ്ങളാണ് മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന ആഗ്രഹത്താൽ ബി. ജെ.പി യിൽ ചേർന്നത്. മത്സ്യ തൊഴിലാളികളെ അവഗണിച്ച് ഒരു പാർട്ടിക്കും അധികാരമേൽക്കാനാവില്ലെന്നും ആൻ്റൊ കൂട്ടി ചേർത്തു. ബി.ജെ. പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന പ്രഡിഡൻ്റ് കെ. സുരേന്ദ്രൻ പൊന്നാട അണിയിച്ചാണ് ആൻ്റൊയെയും പ്രവർത്തകരെയും സ്വീകരിച്ചത്.





























