തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക് എതിരായി കോൺഗ്രസ് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽ.ഡി.എഫ്. വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതിയ സ്വതന്ത്രൻ സുധീഷ് കുമാറും വഴങ്ങിയിട്ടില്ല. ഇതോടെ അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ കോൺഗ്രസിന് സാധിക്കില്ല. അവിശ്വാസ പ്രമേയത്തിൽ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. അവിശ്വാസ പ്രമേയത്തോട് സി.പി.എം. സഹകരിക്കാത്തത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണ മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ പറഞ്ഞു.
കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിനുവേണ്ടി വെമ്പൽ കൊണ്ടിരിക്കുന്നവരല്ല യു.ഡി.എഫെന്നും റിസോർട്ട് രാഷ്ട്രീയം നടത്തുന്നവരല്ല തങ്ങളെന്നും കെ.എസ്. ശബരിനാഥൻ പറഞ്ഞു. അവിശ്വാസപ്രമേയം ഒരു ആയുധം ആണെന്നും അത് കൃത്യമായി ഉപയോഗിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെങ്കിലും എൽ.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാൻ യു.ഡി.എഫിന് സാധിച്ചു. കഴിഞ്ഞദിവസം അവിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കുമെന്ന സൂചന മുൻ മേയറും മുൻ മന്ത്രിയുമായ വി.ശിവൻകുട്ടി നൽകിയിരുന്നു. എന്നാൽ അവിശ്വാസത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയ് ഇന്ന് പങ്കുവെച്ചത്. ഈ ഘട്ടത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയപരമായി ഗുണം ചെയ്യില്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.





























