ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കുട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ. റിച്ചാർഡ്സ് ടൗണിലുള്ള ക്ലാരൻസ് ഹൈസ്കൂളിലാണ് പനിയോടുകൂടിയ ലക്ഷണങ്ങളുമായി 500-ലധികം വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്നത്. എച്ച്1എൻ1 ആണോയെന്നും സംശയിക്കുന്നുണ്ട്. രണ്ടുകുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 21 ജീവനക്കാരും ചികിത്സയിലുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗബാധിതർ ചികിത്സ തേടിയത്. രോഗവ്യാപനത്തിനു പിന്നാലെ സ്കൂൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
രണ്ടുകുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചെങ്കിലും എല്ലാ കുട്ടികൾക്കും എച്ച്1എൻ1 ആകണമെന്നില്ലെന്നും മറ്റ് ഇൻഫ്ലുവൻസ വകഭേദങ്ങളാകാമെന്നും അധികൃതർ പറയുന്നുണ്ട്. അതിനിടെ ഡൽഹിയിൽ എച്ച്1 എൻ1 കേസുകളിൽ വൻവർധനവുള്ളതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറുമടങ്ങ് വർധനയാണുള്ളത്. . ഈ വർഷം ഇതുവരെ 1,449 എച്ച്1എൻ1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻവർഷം ഈ സമയം എച്ച്1എൻ1 കേസുകൾ 229 ആയിരുന്നു.





























