റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം വർദ്ധിക്കുന്നു. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിലൂടെയും തോട്ടിലൂടെയും അടിയൊഴുക്കിൽപ്പെട്ട് ഒഴുകിയെത്തിയവയാണ് ഇവയെന്നാണ് കരുതുന്നത്. പ്രദേശത്ത് ദിവസവും ശരാശരി നാലും അഞ്ചും പെരുമ്പാമ്പുകളെയാണ് പിടികൂടുന്നതെന്ന് പാമ്പുപിടുത്ത വിദഗ്ധനായ ഉതിമൂട് സ്വദേശി മാത്തുക്കുട്ടി വ്യക്തമാക്കുന്നു. വടശ്ശേരിക്കര താഴത്തില്ലത്ത് എബ്രഹാം തോമസിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസം കൂറ്റൻ പെരുമ്പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. വളർത്തുമൃഗങ്ങളെയും മറ്റും ലക്ഷ്യമിട്ടാണ് പാമ്പ് ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് നിഗമനം. ഇവിടെയുണ്ടായിരുന്ന ഒരു കുരങ്ങനെ പിടികൂടി വിഴുങ്ങാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന വലയിൽ കുടുങ്ങിയതോടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് കുരങ്ങൻ രക്ഷപെടുകയായിരുന്നു.
രാവിലെ കുരങ്ങ് പ്രദേശത്ത് തിരിച്ചെത്തി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വലിയ പെരുമ്പാമ്പ് വലയിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് മാത്തുക്കുട്ടിയെ വിവരമറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയുമായിരുന്നു. ചെറുകോല്‍ പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും കോഴഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നും ഇന്നലെ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിച്ചതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പുരയിടങ്ങളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കണമെന്നും മാലിന്യം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്ന് വനംവകുപ്പ് അധികൃതരും മുന്നറിയിപ്പ് നൽകുന്നു.
പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി
RECENT NEWS
Advertisment






























