തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിലെ എസ്ഐടി അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഉന്നതരായ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് താത്പര്യമില്ല. ഇതാണ് എസ്ഐടി നീക്കത്തിൽ നിന്ന് മനസിലാകുന്നത്. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായി അന്വേഷണം നടന്നാൽ എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ കുടുങ്ങും. എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ശബരിമല സ്വർണ്ണകൊള്ള നടന്നത്. എൽഡിഎഫ് – യുഡിഎഫ് കുറുവ സംഘമാണ് മോഷണത്തിന് പിന്നിൽ.
സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്ഥാപനത്തിലാണ് പുരാവസ്തുവായി സ്വർണ്ണം വിറ്റത്. തന്ത്രിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കനുള്ള നീക്കമാണ് നടക്കുന്നത്. സിബിഐ കേസ് അന്വേഷിക്കുന്നത് വരെ പ്രതിഷേധം തുടരും. അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്ന് നാടെങ്ങും അയ്യപ്പ ജ്യോതിയായി തെളിയിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുന്നതു വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.





























