തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന. അടൂരിൽ ആശാനാഥ് സ്ഥാനാർത്ഥിയായേക്കും. ആറന്മുള സീറ്റ് ബിഡിജെഎസിന് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി സദാനന്ദൻ എംപി എന്നിവരും ഉണ്ടായിരുന്നു.
സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പട്ടിക പുറത്തിറക്കുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.





























