കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ. അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു മാത്രമേ സംഘടനയിൽ അംഗത്വമെടുക്കാനും ഭാരവാഹികളാകാനും കഴിയൂ. അംഗത്വം എടുക്കുമ്പോൾ അപേക്ഷകർ തങ്ങളുടെ കോളേജ് ഐ.ഡി. കാർഡും ആധാർ കാർഡും അപ്‌ലോഡ് ചെയ്യണമെന്നാണ് നിബന്ധന. അതുകൊണ്ടുതന്നെ ഏതെങ്കിലും കോഴ്സിന് ചേരാനുള്ള നെട്ടോട്ടത്തിലാണ് പദവിമോഹികളായ നേതാക്കൾ. അംഗത്വപ്രക്രിയ പൂർത്തിയായശേഷം, അപ്‌ലോഡ് ചെയ്ത എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും. എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ ഉന്നയിക്കുന്നതിനായി പ്രത്യേക സമയം അനുവദിക്കും.
അംഗത്വം നൽകുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടി സൗജന്യ മൊബൈൽ ആപ്പ് ക്രമീകരിക്കും. അംഗത്വത്തിനുള്ള പ്രായപരിധി 16 മുതൽ 27 വരെയായിരിക്കും. അംഗത്വപ്രക്രിയ നടക്കുന്ന തീയതിയിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് 27 വയസ്സിൽ താഴെയേ ഉണ്ടായിരിക്കാവൂ എന്ന നിബന്ധനയും എൻ.എസ്.യു. മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ കെ.എസ്.യു. ഭാരവാഹികളിൽ ഒട്ടേറെപ്പേർ വിദ്യാർഥികളല്ല. സംസ്ഥാന നേതാക്കൾ അടക്കമുള്ള പലരും 27 വയസ്സ് പിന്നിട്ടവരുമാണ്. നാമനിർദേശം ചെയ്ത കമ്മിറ്റിയായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. നേതൃത്വം നൽകുന്ന പട്ടികയനുസരിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കും.
ആദ്യ ഷെഡ്യൂളിൽ തന്നെ കേരളത്തെ ഉൾപ്പെടുത്തുമെന്നാണ് വിവരം. അംഗത്വവിതരണമാണ് ആദ്യ ഘട്ടം. തുടർന്ന്, ചീഫ് ഇലക്‌ഷൻ അതോറിറ്റി കേരളം സന്ദർശിച്ച്, തിരഞ്ഞെടുപ്പ് നടപടികൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്നുവർഷത്തെ അംഗത്വത്തിന് 45 രൂപയാണ് ഫീസ്. കോളേജ് കമ്മിറ്റി രൂപവത്കരിക്കുകയും കോളേജ് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തശേഷം, അവർ ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തും. 10 അംഗങ്ങളെ ചേർക്കുന്നവർക്കുമാത്രമേ വോട്ടവകാശം ലഭിക്കുകയുള്ളൂ. കോളേജ് കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവയുടെ ഘടനയും അംഗസംഖ്യയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അതത് സമയത്ത് പ്രഖ്യാപിക്കും. എൻ.എസ്.യു.വിന്റെ ഔദ്യോഗിക വെബ്‌സൈറ്റായിരിക്കും ആശയവിനിമയത്തിനുള്ള പ്രധാന പ്ലാറ്റ്‌ഫോം.





























