കൊല്ലം : ഇളമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിനിടെ നാലു ദിവസം മുൻപ് കാണാതായ ബി.ജെ.പി അംഗം ശ്രീധരനെ സി.പി.എം പ്രവർത്തകർ ആംബുലൻസിൽ പഞ്ചായത്തിലെത്തിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങൾ തടസവുമായി രംഗത്തെത്തി.
ഇരുപത്തിയൊന്നംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് – 10, ബി.ജെ.പി – 6, യു.ഡി.എഫ് – 4, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. പ്രവർത്തകരുടെ സംരക്ഷണയിൽ പഞ്ചായത്തിലെത്തിയ ശ്രീധരൻ അവർക്കനുകൂലമായി വോട്ടു ചെയ്തതോടെ എൽ.ഡി.എഫിനു ഭരണം ലഭിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ബി.ജെ.പിക്കാരും മറ്റു പഞ്ചായത്തംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.
സി.പി.എമ്മിൽ നിന്നു രാജി വെച്ച് ബി.ജെ.പിയിലെത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്ത ആളാണ് ശ്രീധരൻ. കഴിഞ്ഞ നാലു ദിവസങ്ങളിൽ വിപ്പ് നൽകാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. സി.പി.എമ്മുകാർ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നു രാവിലെ അവരുടെ തന്നെ സഹായത്തോടെ ശ്രീധരൻ പഞ്ചായത്ത് ഓഫീസിലെത്തിയത്. ഡി.വൈ.എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിൽ വലിയൊരു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.





























