ബെംഗളൂരു : രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി എംപി രമേശ് ജിഗജിനഗി. ഒരു ദലിതനായ പ്രിയങ്ക് ഖാർഗെ എന്തിനാണ് ആർഎസ്എസിന്റെ കാര്യങ്ങളിൽ ഇടപെടുന്നതെന്നും ആർഎസ്എസിനെ ചോദ്യം ചെയ്ത ചരിത്രമുള്ളവരൊന്നും നിലനിന്നിട്ടില്ലെന്നും ലോക്‌സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ജിഗജിനഗി പറഞ്ഞു. കർണാടകയിലെ ബിജെപിയുടെ പ്രമുഖ ദലിത് നേതാവാണ് ഇദ്ദേഹം. “ആർഎസ്എസ് സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിയങ്ക് ഖാർഗെ ശാഠ്യം പിടിക്കുന്നത് എന്തിനാണ്? ഇത് ആഭ്യന്തരമന്ത്രിയുടെ ജോലിയല്ല. ഒരു ദലിതന് ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെ പ്രസക്തമാകും? ഇത് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു.”
— രമേശ് ജിഗജിനഗി
പ്രിയങ്ക് ഖാർഗെ തന്റെ സ്വന്തം വകുപ്പിലും ക്രമസമാധാന നിലയിലും സംസ്ഥാന കാര്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജിഗജിനഗി ഉപദേശിച്ചു. മന്ത്രിയാകാനുള്ള ബൗദ്ധികമായ യാതൊരു യോഗ്യതയും പ്രിയങ്ക് ഖാർഗെയ്ക്കില്ലെന്നും, പിതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ സ്വാധീനം കൊണ്ടാണ് അദ്ദേഹത്തിന് ആഭ്യന്തരമന്ത്രി സ്ഥാനം ലഭിച്ചതെന്നും ബിജെപി എംപി കടുത്ത ഭാഷയിൽ വിമർശിച്ചു.





























