കൊല്ലം: ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പിൽ മണ്ഡലം, ജില്ല, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ നിശ്ചയിക്കും. നാമനിർദേശം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടപടികളിലൂടെയാകും ഇവരെ പ്രഖ്യാപിക്കുക. ഇതിനായി വോട്ടെടുപ്പിന്റെ മാതൃകയിൽ അഭിപ്രായങ്ങൾ സ്വരൂപിക്കും. സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരും പരസ്യമായ പോർവിളികളും അനുവദിക്കില്ലെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കും. പ്രസിഡന്റുമാരെ തീരുമാനിക്കുമ്പോൾ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അഭിപ്രായവും തേടുമെന്നാണ് വിവരം.
ഇക്കുറി ആർ.എസ്.എസ്. അഭിപ്രായം പറയാതെ വിട്ടുനിൽക്കുമോയെന്ന സംശയം ബി.ജെ.പി. നേതൃത്വത്തിനുണ്ട്. ബി.ജെ.പി.യിലേക്ക് ആർ.എസ്.എസ്. നിയോഗിച്ചിരുന്ന സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സുഭാഷ്, തിങ്കളാഴ്ചത്തെ ഭാരവാഹി യോഗത്തിൽ ചുമതല ഒഴിയും. ആർ.എസ്.എസ്. പിൻവലിച്ചശേഷവും സുഭാഷ് ചുമതലയിൽ തുടർന്നതിനെ ചൊല്ലിയും മേഖലാ സംഘടനാ സെക്രട്ടറിമാരുമായി ചേർന്ന് യാത്രകൾ നടത്തിയതിനെച്ചൊല്ലിയും വിവാദമുയർന്നിട്ടുണ്ട്.





























