ഗോരഖ്പൂർ : ബി.ജെ.പിയുടെ ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ഗോരഖ്പൂർ ജില്ലയിലെ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് മറുപടി ആവശ്യപ്പെട്ടു കേസ് 2021 ജനുവരി 12 ന് അടുത്ത വാദം കേൾക്കാനായി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകളിലും മറ്റും താമര കാണാമെന്നതിനാൽ ഇത് വോട്ടർമാരുടെ മനസ്സിനെ സ്വാധീനിക്കുമെന്നും രാഷ്ട്രീയ പാർട്ടിയ്ക്ക് അനാവശ്യമായ നേട്ടം ലഭിക്കുമെന്നും കാളിശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.