തിരുവനന്തപുരം : തടവുകാർക്ക് ദിവസവേതനം 620 രൂപ ആക്കിയതിൽ പ്രതികരിച്ച് ബിജെപി ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ. എൽഡിഎഫ്സർക്കാരിന്റെ കീഴിൽ ജയിൽ വകുപ്പ് മേധാവിയായി ജോലി നോക്കാൻ ഇടവന്നതിൽ ലജ്ജ തോന്നുന്നത് ഇതാദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. സെൻട്രൽ ജയിലുകളിൽ അടക്കപ്പെടുന്നവർ കൊടുംകുറ്റവാളികളാണ്. ഇനി അവർക്ക് വേണ്ടി ഭീമമായ തുക മുടക്കി പരിശീലനം നൽകി, മന പരിവർത്തനം നടത്തി നല്ലവരാക്കി, മാന്യമായ ജോലിക്ക് പ്രാപ്തരാക്കി വിടേണ്ട ആവശ്യം ഉണ്ടോയെന്നും ശ്രീലേഖ ചോദിച്ചു. പുറത്തിറങ്ങിയാൽ കിട്ടുമോ ഇത്രയും വലിയ ദിവസ വേതനവും പോഷക സമൃദ്ധമായ സൗജന്യ ഭക്ഷണവും. സമൂഹത്തിലെ കുറ്റകൃത്യം പ്രോത്സാഹിപ്പിക്കലല്ലേ സർക്കാർ ചെയ്യുന്നതെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ സര്‍ക്കാര്‍ വർധിപ്പിച്ചു. ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക.





























