തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ നടന്നത് എന്നതാണ് തുടക്കം മുതലുള്ള ബിജെപിയുടെ നിലപാട്. എന്നാലും ജനാധിപത്യ പാർട്ടി എന്ന നിലയിൽ നല്ല രീതിയിൽ ബി ജെ പി തെരഞ്ഞെടുപ്പ് മത്സരത്തിൽ ഭാഗമായി. ഇരുമുന്നണികളുടേയും മുസ്ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചുവെന്നും ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്ജിനെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും നന്ദി.
നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ പ്രവർത്തകർക്കും അഡ്വ. മോഹൻ ജോർജിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലമ്പൂരിലെ പുതിയ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിർത്തി. ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് കുറയാറുണ്ടെങ്കിലും നിലമ്പൂരിൽ വോട്ടുകൾ വോട്ട് വർദ്ധിപ്പിക്കാനായത് ബിജെപിയുടെ പ്രചരണത്തിൻ്റെ വിജയമാണ് ചൂണ്ടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചത് ബിജെപിക്ക് മാത്രമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന ആശയവും കോൺഗ്രസ് സിപിഎം ദേശ വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം തുറന്ന് കാട്ടാൻ സാധിച്ചു എന്നുള്ളതുമാണ് ഈ നല്ല പ്രകടനത്തിന് കാരണം.






























