ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെ സഭയിൽ വേറിട്ട രീതിയിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രസംഗത്തിനിടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനം ആലപിച്ചാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനത്തിന്റെ നാല് വരികളാണ് സുരേഷ് ഗോപി ലോക്സഭയിൽ പാടിയത്. ‘പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും മണ്ണാണ്. എം. മുകുന്ദന്റെയും എം.ടി. വാസുദേവൻ നായരുടെയും വയലാറിന്റെയും ദേവരാജന്റെയും ജോൺസൺ മാഷിന്റെയുമൊക്കെ മണ്ണിനാണ് ഇനി കേരള എന്ന് മറന്ന് കേരളം എന്ന് വിളിക്കൂ എന്ന് പറയുന്ന വലിയ നെറ്റിപ്പട്ടം ശ്രീ നരേന്ദ്ര മോദിയുടെ സർക്കാർ ചാർത്തി നൽകിയിരിക്കുന്നത്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
തുടർന്നാണ് ഗാനത്തെക്കുറിച്ച് വിശദീകരിച്ച് ആലാപനത്തിലേക്ക് കടന്നത്. ‘ഒരു മഹാകവി എഴുതിയ, സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ, വിശ്വഗായകൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തിൽ ഇന്നും മലയാളികൾ ഓർക്കുന്ന ഗാനം നാല് വരി പാടുന്നു’ എന്ന് പറഞ്ഞശേഷമായിരുന്നു സുരേഷ് ഗോപി പാട്ട് പാടിയത്. നാല് വരികൾ പൂർത്തിയാക്കിയ ശേഷം കൈകൂപ്പി നന്ദി പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയില്ലാതെയാണ് പാസാക്കിയത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ പാസാക്കിയത്. രാജ്യസഭ കൂടി ബിൽ പാസാക്കിയാൽ മാത്രമേ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ.






























