ന്യൂഡൽഹി: വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പെരുമാറ്റ ചട്ട ലംഘനമാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ പറഞ്ഞു. പരാതി നൽകുന്നത് ആലോചിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.






























