ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണം രാഷ്ട്രീയ വിവാദമാകുന്നു. തങ്ങളുടെ എംഎൽഎമാർക്ക് പാർട്ടി മാറുന്നതിനായി 20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തെന്നാണ് ഒമർ അബ്ദുള്ളയുടെ ആരോപണം. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ബിജെപി രംഗത്തെത്തി. ശ്രീനഗറിലെ ഹസ്രത്ബാൽ കൺവെൻഷനിടെയാണ് ഒമർ അബ്ദുള്ള ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. ജമ്മു മേഖലയിൽ നിന്നുള്ള ഒരു എൻസി എംഎൽഎയെ ബിജെപി നേതാവ് മുറിയിലേക്ക് വിളിച്ചുവരുത്തി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നും, കൂറുമാറിയാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുനൽകിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തന്റെ പാർട്ടിയുടെ എംഎൽഎമാർ ആത്മാഭിമാനം വിൽക്കില്ലെന്നും ബിജെപിയുടെ പിൻവാതിൽ രാഷ്ട്രീയത്തെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഒമർ അബ്ദുള്ളയുടെ ആരോപണങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചു. ആരോപണം തെളിയിക്കാൻ ഒമർ അബ്ദുള്ള തെളിവുകൾ ഹാജരാക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭരണപരമായ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം പുകമറകൾ സൃഷ്ടിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിൽ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നൽകിയില്ലെന്ന് ജമ്മു കശ്മീർ ബിജെപി വക്താവ് ആർ.എസ്. പതാനിയ ചോദിച്ചു. ബന്ധപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ബിജെപിയുടെ അടിത്തറ തന്നെ നുണകളാണെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിന് ശേഷമാണ് ഒമർ അബ്ദുള്ള ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി തിരിച്ചടിച്ചു.





























