പത്തനംതിട്ട : പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ആവാതെ എൻ.ഡി.എ. കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് ബി.ജെ.പി നടത്തിയ അഭിപ്രായ സർവേയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബി.ഡി.ജെ.എസിനുള്ള വിയോജിപ്പ് കാരണം സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്. എൽ.ഡി.എഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്‍റോ ആന്‍റണി എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനി അറിയാനുള്ളത് എൻ.ഡി.എ സ്ഥാനാർഥി ആരെന്നുള്ളതാണ്.
എന്നാൽ എൻ.ഡി.എയിൽ സ്ഥാനാർത്ഥിയായി ആരെ ആക്കും എന്നതിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ അഭിപ്രായ സർവ്വേയിൽ സുരേന്ദ്രന്റെ പേരാണ് ഉയർന്നുവന്നത്. മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി.സി. ജോർജ്ജിന് പകരം കെ. സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. മറ്റു മുന്നണികൾ പ്രമുഖരെ ഇറക്കുമ്പോൾ ബിജെപി അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് സർവേഫലം. എന്നാൽ മത്സരിക്കാൻ ഇല്ലെന്നുള്ളതാണ് സുരേന്ദ്രന്റെ നിലപാട്.





























