ഡൽഹി : ഭരണഘടനയിൽ മാറ്റം വരുത്താൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയിൽ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റം വരുത്താൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. അനന്തകുമാർ ഹെഗ്‌ഡെയുടെ പരാമർശം തീർത്തും തെറ്റാണ്.
ഇത്തരം പരാമർശങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഗഡ്കരി പറയുന്നു.അതേസമയം, അനന്ത്കുമാർ ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി. നേരത്തെ രംഗത്തെത്തിയിരുന്നു. ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി. എക്‌സിൽ കുറിച്ചു. പ്രസ്താവനയെ രൂക്ഷമായി വിർശിച്ച് കോൺഗ്രസും രംഗത്ത് എത്തി.





























