ഡൽഹി: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. യു.ഡി.എഫും എൽ.ഡി.എഫും ഏറ്റുമുട്ടുന്ന കേരളത്തിൽ ബി.ജെ.പിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനേക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്. ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സി.പി.എമ്മുമായി സംഘപരിവാർ സന്ധിചെയ്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു.
സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയിൽ എത്തിയത്. കുഴൽപ്പണ കേസിൽ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിക്കുകയും സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു. അതുപോലെ തന്നെ കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിന്റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. ഇപ്പോൾ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചന സി.പി.എമ്മും സംഘപരിവാറും നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.






























