മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന് ജാതീയധിഷേപം നേരിട്ടെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് അനഘ ശശിയെന്ന ഗവേഷക വിദ്യാർഥിനിയാണ് സമരം ചെയ്യുന്നത്. സർവകലാശാലയിലെ ഡോ.ഭരതൻ, ഡോ. അരുൺ ബാബു എന്നിവർക്കെതിരെയാണ് പരാതി. ജാതീയധിക്ഷപത്തെ തുടർന്ന് നിരവധി തവണ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും വിദ്യാർഥിനി ആരോപിച്ചു. ഇതേത്തുടർന്നാണ് ക്യാമ്പസിന് മുന്നിൽ സമരവുമായി എത്തിയത്. പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 2024 മുതൽ അധ്യാപകരിൽ നിന്ന് ജാതീയധിക്ഷേപം നേരിട്ടെന്നും, നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നുമാണ് അനഘയുടെ ആരോപണം.
ക്ലാസ് മുറികൾ അടിച്ചുവാരുക, പുസ്തകങ്ങളിലെ പൊടി തുടപ്പിക്കുക, പെട്ടികൾ ചുമപ്പിക്കുക തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചതായും ഇരിക്കാൻ കസേര നൽകാതെ വരാന്തയിൽ നിർത്തിയതായും അവർ പറഞ്ഞു. ആരോപണവിധേയരായ അധ്യാപകരെ മാറ്റിനിർത്തണമെന്നും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് വിദ്യാർഥിനിയുടെ നിലപാട്. ഒന്നര വർഷം മുൻപ് നൽകിയ പരാതികളിൽ കൃത്യമായ നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറായില്ലെന്നും പരാതികൾ ഒളിപ്പിച്ചുവെക്കാനാണ് അവർ ശ്രമിച്ചതെന്നും അനഘ പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും, പലപ്പോഴും വിദ്യാർഥിനിക്ക് എതിരായ റിപ്പോർട്ടുകളാണ് ഉണ്ടായത്. വിഷയത്തിൽ സർവകലാശാലയ്ക്കെതിരെയും അധ്യാപകർക്കെതിരെയും രംഗത്തുവന്ന വിദ്യാർഥിനികൾക്കും സഹായകരമായ ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച മറ്റ് ഗവേഷക വിദ്യാർത്ഥികൾക്കും എതിരെ സർവകലാശാലയുടെ ഭാഗത്തുനിന്ന് കാരണം കാണിക്കൽ നോട്ടീസും മറ്റ് നടപടികളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.































