മുംബൈ: മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ അമിത് ഷാ ആവശ്യപ്പെട്ടു. ‘മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മുസ്ലീം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ധവ് താക്കറെ പറയണം. വീർ സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഈ നിലപാടിനോടു യോജിക്കുന്നുണ്ടോ?,’ അമിത് ഷാ ചോദിച്ചു.
‘ഞാൻ ഉദ്ധവ് താക്കറയോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകു. മുത്തലാഖ് നിർത്തലാക്കാൻ മോദി സർക്കാർ തീരുമാനിച്ചു. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ? അയോധ്യയിൽ രാമക്ഷേത്രം പണിയുകയാണ്. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ? രാമ ജന്മ ഭൂമിയിൽ ക്ഷേത്രം പണിയണോ വേണ്ടയോ? പല ബിജെപി സർക്കാരുകളും ഒരു കോമൺ സിവിൽ കോഡ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പൊതു സിവിൽ കോഡിനെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ? ഇക്കാര്യത്തിലൊക്കെ നിങ്ങൾ നിലപാട് വ്യക്തമാക്കു’- അമിത് ഷാ വെല്ലുവിളിച്ചു.





























