കാസർഗോഡ് : സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം നിലനിൽക്കുമ്പോഴും മൂന്ന് മണ്ഡലങ്ങളിൽ ബിജെപി നേടിയ വിജയം കേരളത്തിൽ ഒരു മൂന്നാം ബദലിനെ ജനങ്ങൾ പിന്തുണയ്ക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. നിയമസഭയിൽ ക്രിയാത്മകവും ശക്തവുമായ പ്രതിപക്ഷമായി ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ നിയമസഭയിലേക്ക് എത്തുന്ന ബിജെപിയുടെ മൂന്ന് പ്രതിനിധികളും മികച്ച അനുഭവസമ്പത്തുള്ളവരാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുൻ പാർലമെന്ററി കാര്യ മന്ത്രി, മുൻ ഐടി മന്ത്രി എന്നിവർക്ക് പുറമെ പൊതുപ്രവർത്തന രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഗോപകുമാറുമാണ് സഭയിലെത്തുന്നത്. ഈ മൂന്ന് പേരും സഭയിൽ മുപ്പത് പേരുടെ കരുത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തെ തന്റെ പരാജയത്തിന് പിന്നിൽ സിപിഎമ്മിന്റെ വോട്ട് കച്ചവടമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. മണ്ഡലത്തിൽ സിപിഎം തങ്ങളുടെ കൈവശമുണ്ടായിരുന്ന വോട്ടുകളുടെ പകുതിയോളം മറിച്ചു നൽകി. എൽഡിഎഫ് സ്ഥാനാർത്ഥി ജയാനന്ദയുടെ സ്വന്തം ബൂത്തിൽ പോലും വെറും 19 വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 20,000 വോട്ടുകൾ എൽഡിഎഫിൽ നിന്ന് കുറഞ്ഞതായും ഇതിൽ വലിയൊരു ഭാഗം വോട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ മറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കണക്കിലെടുക്കാതെ താൻ എപ്പോഴും മഞ്ചേശ്വരത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.





























