തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലേ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഇന്ന് കരിദിനം ആചരിക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും, എം.വി.ഗോവിന്ദൻ കണ്ണൂരിലും, എളമരം കരീം എം.പി കോഴിക്കോടും, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തൃശൂരിലും പങ്കെടുക്കും.
അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഓൺലൈൻ വീഡിയോ വഴിയാകും ഹാജരാക്കുക. ഇന്നലെ നാല് പ്രതികളെ റിമാന്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സജീവ്, സനൽ, ഇവരെ ഒളിവിൽ താമസിപ്പിച്ച മതപുരം സ്വദേശി പ്രീജ എന്നിവരെയാണ് ഇന്ന് ഹാജരാക്കുക. അൻസർ, ഐഎൻടിയുസി നേതാവ് മതപുരം ഉണ്ണി എന്നിവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.