എറണാകുളം: സംസ്ഥാനത്തെ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപനങ്ങളെ തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആ മേഖലയിൽ കരി നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ഇബ്രാഹിംകുട്ടി പറഞ്ഞു. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ആരംഭിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂളുകളിൽ വിജയശതമാനം കൂട്ടിയും, പരീക്ഷ മാനദണ്ഡങ്ങൾ ലഘൂകരിച്ചും അവിടേക്ക് കൂടുതൽ പഠിതാക്കളെ ആകർഷിക്കുന്നതിനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് പ്രീണനം പോലെ കേരളത്തിലെ ഡ്രൈവിംഗ് പരിശീലന മേഖല ഊരാളുങ്കൽ സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിനാണ് സർക്കാരിൻറെ ഗൂഡനീക്കം അദ്ദേഹം പറഞ്ഞു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. ഒരു ടെസ്റ്റ് കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 40 പേരുടെ പ്രവേശനം എന്നത് വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാൽ വലിയ കാലതാമസം കൂടാതെ പ്രായോഗിക പരീക്ഷ നടത്തണം. നിലവിൽ ഇത് അനന്തമായി നീണ്ടുപോകുന്ന സാഹചര്യമുണ്ട്. വിദേശത്ത് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ഇത് ദോഷമായി ബാധിക്കുന്നു. ഉച്ചയ്ക്കുശേഷം സംസ്ഥാനത്തെ എല്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസും അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ്.
പൊതുജനങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. മലയോര ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നും ആവശ്യക്കാർ യാത്രചെയ്ത് ഓഫീസിൽ എത്തുമ്പോഴേക്കും അത് അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. എട്ടു മണിക്കൂർ പ്രവർത്തിക്കേണ്ടുന്ന ഒരു സർക്കാർ ഓഫീസ് പകുതിസമയം അടച്ചിടുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. തുണ്ടിൽ മനോഹരൻ, എഡി ജോൺ, ഷീബ കുറ്റിപ്പുറം, അജയകുമാർ കോതമംഗലം,കെ ഡി ലെനിൻ കുമാർ, എം ജീമോൻ, മായ എസ് നായർ, വി എൻ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ടുമാരായി അമൽ ദേവ് (തിരുവനന്തപുരം) വിനോദ് ഭാസ്കർ (കൊല്ലം) രതീഷ് ശിവരാജൻ (ആലപ്പുഴ) എൻ ടി രാജു (പത്തനംതിട്ട) ബിൽസൺ ടോംസ് (ഇടുക്കി) ജി എ ജോൺ (എറണാകുളം ) പി ജി ശശീന്ദ്രൻ (തൃശ്ശൂർ) മോഹൻ കക്കോടി (കോഴിക്കോട് ) മൂസ പെരനിക്കാട് ( മലപ്പുറം) സി സി ടൈറ്റസ് ( കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു.






























