മൈലപ്ര: സാമ്പത്തിക പ്രതിസന്ധിയിലായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ നിക്ഷേപവും ബിനാമി നിക്ഷേപങ്ങളും ഉണ്ടെന്നു സൂചന. പല രാഷ്ട്രീയ നേതാക്കളുടെയും രഹസ്യ നിക്ഷേപങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് വിവരം. മരിച്ചു പോയവരുടെ പേരിലും ഇവിടെ അക്കൌണ്ടുകളും നിക്ഷേപങ്ങളും നില നില്‍ക്കുകയാണ്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുള്ള പല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇവിടെ വന്‍തുക നിക്ഷേപം ഉണ്ടായിരുന്നു. ഭൂമി ക്രയ വിക്രയത്തിലൂടെ അനധികൃതമായി ലഭിച്ച കോടിക്കണക്കിനു രൂപയും ഇവിടെയാണ് ചിലര്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപങ്ങള്‍ സമാഹരിക്കുവാന്‍ മുന്നില്‍ നിന്നത് സെക്രട്ടറി ജോഷ്വാ മാത്യുവാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധം വളരെ വലുതാണ്. പ്രസിഡന്‍റ് ജെറി ഈശോ ഉമ്മന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു. ഈ വിശ്വാസം മുതലെടുത്തുകൊണ്ടായിരുന്നു ജോഷ്വാ മാത്യുവിന്റെയും കൂട്ടാളികളുടെയും നടപടികള്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ.
ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിട്ടു പോലും കേസ് അട്ടിമറിക്കുവാന്‍ നീക്കമുണ്ടെന്നും ശക്തമായ രാഷ്ട്രീയ സമ്മര്‍ദം അന്വേഷണ സംഘത്തിന് മേലുണ്ടെന്നും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗീവര്‍ഗീസ് തറയില്‍ ആരോപിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ സംഘത്തിന്റെ മുന്നില്‍ മുന്‍ സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്. എന്നാല്‍ ഭരണ കക്ഷിയിലെ പ്രബലര്‍ ഇടപെട്ട് ഇയാളെ ഹാജരാക്കാതിരിക്കാന്‍ ശ്രമം നടക്കുകയാണ്. ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സംഭവിച്ചാല്‍ ബാങ്കിലേക്ക് മുന്‍ സെക്രട്ടറിയെ തെളിവെടുപ്പിന് കൊണ്ടു വരും. അതോടെ പല രാഷ്ട്രീയ നേതാക്കളുടെയും ബിനാമി നിക്ഷേപങ്ങളും ലോണുകളും അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരും. കോണ്‍ഗ്രസുകാരനായിരുന്ന ജോഷ്വാ മാത്യുവിനെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്ന കാഴ്ച ദയനീയമാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ക്ക് വരെ ഇവിടെ ബിനാമി നിക്ഷേപം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതൊക്കെ ശരിയെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജോഷ്വാ മാത്യുവിനെ ഒരു കാരണ വശാലും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കിട്ടരുതെന്ന് ചിലര്‍ ലക്ഷ്യമിടുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയിരുന്നു. അവര്‍ക്ക് മേല്‍ സി.പി.എമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് ശരിയായ ദിശയിലേക്ക് വന്നത്. അതിവേഗം അവര്‍ തെളിവുകള്‍ കണ്ടെത്തി. ക്രമക്കേടിന്റെ വിശദവിവരങ്ങള്‍ എല്ലാം മനസിലാക്കി. അന്വേഷണം ചെന്ന് നില്‍ക്കാന്‍ പോകുന്നത് ഉന്നത നേതാക്കളിലേക്കാണെന്ന് വന്നപ്പോഴാണ് അട്ടിമറിക്കുളള നീക്കം തുടങ്ങിയത്. ക്രൈംബ്രാഞ്ചിന് മേലും ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അവര്‍ പക്ഷേ, അതിനൊന്നും വഴങ്ങാത്തതു കൊണ്ടാണ് മുന്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വന്നത്. ഇനിയും കേസ് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ബാങ്കിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു.