തൃശൂർ : ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. ഈ മാസം 12നാണ് രമേശ് ആത്മഹത്യ ചെയ്തത്.
5000 രൂപയാണ് രമേശ് ബ്ലേഡ് മാഫിയയുടെ കൈയിൽ നിന്നും പലിശക്കെടുത്തത്. പ്രതിദിനം 300 രൂപ പലിശ നൽകണമെന്നായിരുന്നു വ്യവസ്ഥ. തവണകളായി ഇതുവരെ 10300 രൂപ തിരികെ നൽകിയെങ്കിലും രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ കമ്പനിയിൽ നിന്നാണ് രമേശ് പണം കടമെടുത്തത്. രമേശിന്‍റെ ഭാര്യയെ പലിശക്കാർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ആഗസ്റ്റ് ആറാം തിയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ ഭീഷണി തുടർന്നു. പണം കൊടുക്കാതായപ്പോൾ രമേശന്‍റെ വാഹനം ബ്ലേഡ് മാഫിയ പിടിച്ചെടുത്തു. പോലീസിൽ പരാതി നൽകിയതോടെ ഭീഷണി വർധിച്ചു. ഇതില്‍ മനം നൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്‍റെ കുടുംബം പറഞ്ഞു.





























