ചങ്ങനാശ്ശേരി : സമൂഹത്തിനെ സന്നദ്ധ രക്തദാനം എന്തെന്ന് പഠിപ്പിച്ച ബ്ലഡ് ഡോണെഴ്സ് കേരള എന്ന മഹത് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വിനോദ് ഭാസ്കരൻ (47) അന്തരിച്ചു. കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൌജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്. കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം പിന്നീട് നടത്തും. ചങ്ങനാശേരി പുഴവാത് മന്ദാരമംഗലം വീട്ടില്‍ ഭാസ്കരൻ – ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഉഷ. മക്കൾ – അനഘ, ആദിത്യൻ, ആദർശ്. സഹോദരങ്ങൾ – മനോജ്, സിനോജ്, ജിനോഷ്.
2011ൽ സാമൂഹ്യ സേവനമെന്ന ആശയം മുൻനിർത്തി തുടങ്ങിയ വീ ഹെൽപ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളിൽ രക്തദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥാനമാകെ ഒരു വലിയ കൂട്ടായ്മയായി അത് വളർന്നു. താങ്ങാൻ പറ്റുന്നതിനേക്കാൾ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ അനുസ്മരിച്ചു. എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ആളായിരുന്നു അദ്ദേഹം. എല്ലാവരെയും സഹായിക്കുന്ന മനസായിരുന്നു വിനോദ് ഭാസ്കരനെന്നും ബിജു പറഞ്ഞു.






























