ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ മഥുരയിൽ ഉണ്ടായ ബോട്ടപകടത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് യമുനാനദിയിലെ പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നത് 25 ഇൽ അധികം യാത്രക്കാരായിരുന്നുവെന്നും അതിൽ 22 പേരെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. “ഉച്ചകഴിഞ്ഞ് 3.15 ഓടെ, യമുന നദിയിൽ ഒരു ബോട്ട് അപകടം സംഭവിച്ചു… ദൃക്‌സാക്ഷികൾ നൽകിയ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ, ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പത്ത് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്,” മഥുര ഡിഐജി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ “അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവു”മാണെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.






























