കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ജില്ലാ കലക്ടര്‍ ഈ മാസം 12 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താനൂര്‍ ദുരന്തത്തില്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി കോടതിവിമര്‍ശിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കലക്ടര്‍, മലപ്പുറം എസ്പി, താനൂര്‍ നഗരസഭ സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ തുടങ്ങിയവര്‍ എതിര്‍ കക്ഷികളാകും. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിയമത്തെയും സംവിധാനങ്ങളെയും ഭയമില്ലാത്തതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
മരിച്ച 22 പേരുടെ കുടുംബങ്ങളുടെ വിലാപം കോടതിയെ പൊള്ളിക്കുന്നു. താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ മാത്രമല്ല, ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. നൂറുകണക്കിന് ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന കേരളത്തില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകരുത്. അതിനാല്‍ ജുഡീഷ്യറിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവന്‍. താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളാണ്. ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.