തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ സർക്കാർ വകുപ്പുതല നടപടി സ്വീകരിക്കും. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറി. ആഭ്യന്തര സെക്രട്ടറി വഴി റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തും. മുഖ്യമന്ത്രി വി.ഡി.സതീശനും രമേശും കൂടിയാലോചന നടത്തിയ ശേഷമാകും നടപടി തീരുമാനിക്കുക.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തിൽ ഉചിത നടപടി വരുമെന്നാണ് സൂചനകൾ. നടപടിയുടെ കാഠിന്യം എത്രവരെയാകാമെന്ന കാര്യത്തിലാണ് തീരുമാനമുണ്ടാവേണ്ടത്. കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ കർശന നടപടി വേണമെന്നാണു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട്. സസ്പെൻഡ് ചെയ്യുകയോ കുറ്റങ്ങൾ ചുമത്തി മെമ്മോ നൽകിയുള്ള വകുപ്പുതല നടപടി സ്വീകരിക്കുകയോ ചെയ്താൽ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മുടങ്ങും.





























