ഡൽഹി : വിമാനത്തില്‍വെച്ച് പുകവലിച്ച് ദൃശ്യം ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തിലിരുന്ന് ഇയാള്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ വൈറലായ പശ്ചാത്തലത്തിലാണ് നടപടി. വിമാനത്തിനുള്ളില്‍ പുകവലിക്കുന്നത് തീപിടുത്തം പോലുള്ള വലിയ അപകടമുണ്ടാക്കിയേക്കാമെന്ന് പലരും ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 6.3 ലക്ഷം ഫോളോവേഴ്‌സാണ് ബോബി കതാരിയയ്ക്കുള്ളത്. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികളെ അനുവദിക്കില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുനേരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷമായാണ് ബോബി കതാരിയ വിമര്‍ശിച്ചത്.
തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഇയാള്‍ മാധ്യമങ്ങള്‍ റീച്ചിന് വേണ്ടി എന്തും ചെയ്യുമെന്നും പരിഹസിച്ചിരുന്നു. ഇതിനിടെ ഇയാള്‍ മുന്‍പ് നടുറോഡിലിരുന്ന് മദ്യപിക്കുന്ന വീഡിയോയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോബി കതാരിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ദെഹ്‌റാഡൂണിലെ ഒരു റോഡില്‍ വെച്ചായിരുന്നു മദ്യപാനം. വിഡിയോയുടെ പേരില്‍ ഇയാള്‍ക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.