കോന്നി : കോന്നി ചിറ്റൂര്‍ കടവില്‍ ഇന്നലെ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഐരവണ്‍ പെരിഞ്ഞൊട്ടക്കൽ ആശാരിയേത്ത് വീട്ടില്‍ ലിജോ ജോസഫ് (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചിറ്റൂര്‍ ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇയാളെ നദിയില്‍ കാണാതാകുന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് യുവാവ് അച്ചന്‍കോവില്‍ നദിയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നദിയില്‍ ഇറങ്ങിയ യുവാവ് അപകടത്തില്‍പ്പെട്ടതോടെ ഹെല്പ്…ഹെല്പ്… എന്ന് ഉറക്കെ നിലവിളിക്കുകയും ചെയ്തിരുന്നു. ശബ്ദം കേട്ട് നദിയുടെ ഇക്കരെയുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് വെള്ളത്തില്‍ താഴ്ന്നുപോയിരുന്നു.
പിന്നീട് പത്തനംതിട്ട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ഇവിടെ നിന്നും സ്കൂബ ടീം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയുമായിരുന്നു. എന്നാല്‍ ഇരുട്ടും മഴയും ആയതിനാല്‍ രാത്രിയോടെ ഇവര്‍ തെരച്ചില്‍ അവസാനിപ്പിക്കുകയും തുടര്‍ന്ന് രാവിലെ ആറരയോടെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുകയുമായിരുന്നു. രാവിലെ 9.55 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






























