കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം കെ റാമിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഇന്ന് വൈകുന്നേരത്തിനുള്ള തന്നെ ഹാജരാകും. കണ്ണൂരിലെത്തിച്ച റാമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് എസ്‌പി കെവി വേണുഗോപാൽ അറിയിച്ചു. കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിനുശേഷമേ വ്യക്തമാകുവെന്നും ക്രൈംബ്രാഞ്ച് എസ്‌പി പറഞ്ഞു. കോടതി പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണ സംഘം ഡോ. എം കെ റാമിനെ പിടികൂടിയത്. മൂന്നുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലായത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതും, ഇപ്പോൾ കുടകിൽ നിന്നും പിടികൂടിയതും.
റാമിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന് രണ്ട് നീതിയെന്നായിരുന്നു കോടതിയുടെ പരാമർശം. കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ആരാഞ്ഞു. വിദ്യാർഥികളോട് അധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടുണ്ട്.






























