റാന്നി : ഭരണിക്കാവ് – മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കൂറ്റൻ കുഴികൾ. റാന്നി പെരുനാട് മാടമണിന് സമീപമുള്ള പുന്നവളവിലെ കൊടുംവളവിലാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. വളവിലെ ഈ കുഴികളില്‍ വീഴാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നത് കാരണം നിരവധി അപകടങ്ങള്‍ നടക്കുന്നുണ്ട്. പെരുനാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴാതിരിക്കാന്‍ പെട്ടന്ന് വലത് ഭാഗത്തേക്ക് തിരിക്കുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസവും പെരുനാട് ഭാഗത്ത് നിന്നും വന്ന വാഹനവും മറ്റൊരു സ്വകാര്യ വാഹനവും തമ്മിൽ ഇത്തരത്തിൽ വെട്ടിച്ചുമാറ്റുന്നതിനിടെ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു.
മഴക്കാലത്തിന് മുമ്പ് ദേശീയപാത അധികൃതർ മെറ്റലും ടാറും ഉപയോഗിച്ച് ഈ കുഴി താൽക്കാലികമായി അടച്ചിരുന്നെങ്കിലും ആദ്യ മഴയിൽത്തന്നെ ഇവ പൂർണ്ണമായും ഒലിച്ചുപോയിരുന്നു. നിലവിൽ റോഡിലെ കുഴി കൂടുതൽ ആഴത്തിലും വലിപ്പത്തിലും രൂപപ്പെട്ടിട്ടുണ്ട്. പുന്നവളവിന് തൊട്ടടുത്തായി റോഡില്‍ മറ്റ് രണ്ട് വലിയ കുഴികൾ കൂടിയുണ്ട്. ഓണത്തിന് തൊട്ടുമുമ്പ് ഇവിടെ ഒരു കാർ മറിഞ്ഞ് വലിയ അപകടമുണ്ടായിരുന്നു. എൻ.എച്ച് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രദേശവാസികളിലും യാത്രക്കാരിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.































