കണ്ണൂര്‍ : തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിന് വേണ്ട സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ പോയത് അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും കൂടി. പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. താഴെ ചൊവ്വയിലെ പടക്ക കടയില്‍ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവര്‍ മടങ്ങിയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്‌ഫോടകവസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതി അക്ഷയെ പോലീസ് താഴേ ചൊവ്വയിലെ പടക്കക്കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെയാണ് കണ്ണൂര്‍ നഗരത്തിനടുത്ത് നാടിനെ നടുക്കിയ കൊലപാതമുണ്ടായത്. ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ തര്‍ക്കത്തിന് പ്രതികാരം ചെയ്യാനാണ് പ്രതികള്‍ ബോബുമായെത്തിയത്. എതിര്‍സംഘത്തെ എറിയുന്നതിനിടെ സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബില്‍ നിന്ന് തീഗോളം ഉയര്‍ന്ന് പൊള്ളലേറ്റും ചീളുകള്‍ ദേഹത്ത് കുത്തിക്കയറിയും പലര്‍ക്കും പൊള്ളലും പരിക്കുമേറ്റു.
ബോംബെറിഞ്ഞ അക്ഷയുടെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ജിഷ്ണു. ജിഷ്ണുവിനും അക്ഷയ്ക്കും മിഥുന്‍ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്രപ്രഹരശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ചേര്‍ത്ത് ഇവര്‍ നാടന്‍ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പോലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാര്‍ട്ടിക്കായി പോയ സംഘത്തിലെ റിജുല്‍ സി കെ, സനീഷ്, ജിജില്‍ എന്നിവരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.





























