ന്യൂഡൽഹി: ഡൽഹിയിൽ ചരിത്രസ്മാരകമായ ചെങ്കോട്ട ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. മുംബൈ പോലീസിന്റ കൺട്രോൾ റൂമിലെ ഫോൺ നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. തുടർന്ന് മുംബൈ പോലീസ് ഡൽഹി പോലീസിന് വിവരം കൈമാറുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി ലഭിച്ച സാഹചര്യത്തിൽ ചെങ്കോട്ടയുടെ പരിസര പ്രദേശത്ത് പരിശോധന നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. എട്ട് മാസം മുമ്പ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭീഷണി കോളിലെ അതീവ ഗൗരവത്തോടെയാണ് പോലീസ് വീക്ഷിച്ചത്.
ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് എട്ടുമാസത്തിനുശേഷമാണ് ഇന്നലെ വീണ്ടുമൊരു ഭീഷണി സന്ദേശമെത്തിയത്. 2025 നവംബർ പത്തിന് വൈകിട്ട് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐഇഡി സ്‌ഫോടനമാണുണ്ടായത്. കാറോടിച്ചിരുന്നത് പുൽവാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടിയ ദിവസം തന്നെയാണ് ഡൽഹിയിലെ സ്ഫോടനവും നടന്നത്.
ഫരീദാബാദിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകര സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പരിഭാരന്തനായ ഉമർ ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകര സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായി ബന്ധമുള്ള ‘വൈറ്റ് കോളർ’ ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നു അറസ്റ്റിലവർ. പാകിസ്ഥാന്റെ ഐസിസുമായി ബന്ധമുള്ള ഒൻപത് പ്രതികളും കേസിൽ അറസ്റ്റിലായിരുന്നു.





























