മുംബൈ: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. ഗഡ്കരി നല്‍കിയ മനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടല്‍. E20 പെട്രോളിനെതിരായ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന വീഡിയോകളാണ് ഹൈക്കോടതി ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഗഡ്കരിക്കെതിരായ വിമര്‍ശനാത്മക വീഡിയോകള്‍ അപകീര്‍ത്തികരമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആരിഫ് ഡോക്ടര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.ഭാവിയില്‍ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവയും നീക്കം ചെയ്യണമെന്നാണ് കോടതിയുടെ മറ്റൊരു നിര്‍ദേശം.
ഇത്തരം ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അഭാവത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.എഐ ഉള്‍പ്പെടെയുള്ള പുത്തന്‍ ടെക്‌നിക്കുകള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ജസ്റ്റിസ് ആരിഫ് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഇതേ കേസില്‍ മെറ്റ, എക്‌സ്, ഗൂഗിള്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് അഭയ് അഹൂജ അനുമതി നല്‍കിയിരുന്നു.
നിതിന്‍ ഗഡ്കരിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരായ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ്. അതേസമയം ഘട്ടം ഘട്ടമായി പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2003ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എത്തനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാം അവതരിപ്പിച്ചതെന്നും ഗഡ്കരി ഹർജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ദേശീയ സംരംഭ നയത്തിന്റെ ഭാഗമായിരുന്നു. നിലവിലെ സര്‍ക്കാര്‍ 20 ശതമാനം എത്തനോള്‍ മാത്രമാണ് പെട്രോളില്‍ ചേര്‍ത്തിരിക്കുന്നതെന്നും ഹർജിയില്‍ പറയുന്നുണ്ട്.




























