ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽവെച്ച് കൊവിഡ് രോഗിയെ പുരുഷ നഴ്സ് ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ്. 24 മണിക്കൂറിനുള്ളിൽ ഈ രോഗി മരണത്തിന് കീഴടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ ക്രൂരത ലോകമറിയുന്നത്.
ഏപ്രിൽ ആറിനാണ് 43കാരിയായ സ്ത്രീയെ കൊവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ആന്റ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെ സ്ത്രീയുടെ നില ഗുരുതരമാകുകയും ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി.
40കാരനായ സന്തോഷ് അഹിർവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഭോപ്പാൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. മരിക്കുന്നതിന് മുമ്പ് നൽകിയ പരാതിയിൽ തന്റെ പേര് പുറംലോകമറിയതരുതെന്ന് സ്ത്രീ വ്യക്തമാക്കിയിരുന്നതിനാലാണ് സംഭവം പുറത്തുവിടാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതി നേരത്തേ 24 കാരിയായ നഴ്സിനെ ലൈംഗികമായി അപമാനിച്ചിരുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് സസ്പെന്റ് ചെയ്തിട്ടുമുണ്ട്. 1984 ലെ ഭോപ്പാൽ വാതക ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് മരിച്ച 43കാരി. വാതക ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടന ബിഎംഎച്ച്ആർസിയിലെ കൊവിഡ് വാർഡുകളിലെ ദുരിതത്തെക്കുറിച്ച് ശക്തമായ ഭാഷയിൽ അധികൃതർക്ക് കത്തെഴുതി.