ഡൽഹി: കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയിൽ സുപ്രീംകോടതി വിശദമായ വാദംകെട്ടശേഷം ഉത്തരവിനായി മാറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കടമെടുപ്പിനെക്കുറിച്ചും കേന്ദ്രം പറയുന്നത് തെറ്റായ കണക്കാണെന്ന് കേരളം ആരോപിച്ചു. എന്നാൽ, കേരളം നൽകുന്നത് പഴയ കണക്കാണെന്ന് കേന്ദ്രവും വാദിച്ചു. തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിഷയം ഉത്തരവിനായി മാറ്റി. വായ്പയ്ക്കായി തുറന്നവിപണിയെ സമീപിക്കുന്നതിനെ കേന്ദ്രം എതിർക്കുകയാണെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സംസ്ഥാനത്തിന് ധന ഉത്തരവാദിത്വ നിയമമുണ്ടെന്നും അത് പാലിച്ചാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ കേരളത്തിന്റെ തന്നെ ധന ഉത്തരവാദിത്വ നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരായാണ് സംസ്ഥാനം നീങ്ങുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. കേരളത്തിനു മാത്രമായി വായ്പപ്പരിധി ഉയർത്താനാവില്ല. മുൻപ് പല സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.





























