മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ പരാതിക്കത്ത് പോലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ വാട്സാപ് സ്റ്റേറ്റസ് ആക്കി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ് കത്തിന്റെ ചിത്രം വാട്സാപ് സ്റ്റേറ്റസായി പോസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നെന്നും ഇയാളെ സ്ഥലം മാറ്റണമെന്നും ആണു പരാതിയിലുള്ളത്. പ്രശ്നം വഷളായതോടെ അബദ്ധം തിരിച്ചറിഞ്ഞ് സ്റ്റേറ്റസ് പിൻവലിച്ചെങ്കിലും സഹപ്രവർത്തകരും മറ്റും സ്ക്രീൻഷോട്ട് എടുത്തു പ്രചരിപ്പിച്ചതോടെ പോലീസ് സേനയ്ക്കു തന്നെ നാണക്കേടായി. ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഇത് കടുത്ത അസംതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനറൽ ട്രാൻസ്ഫറിൽ പുത്തൻകുരിശ് സ്റ്റേഷനിലേക്ക് മാറി 3 മാസത്തിന് ശേഷം വീണ്ടും മൂവാറ്റുപുഴ ട്രാഫിക്കിലേക്ക് തിരികെ ട്രാൻസ്ഫർ വാങ്ങി ഇപ്പോൾ സ്ക്വാഡിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥന് എതിരെയായിരുന്നു പരാതി. ഇദ്ദേഹത്തെ സാധിക്കുമെങ്കിൽ അങ്കമാലിയിലേക്കോ പെരുമ്പാവൂരിലേക്കോ സ്ഥലം മാറ്റണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പരാതി പരസ്യമായതോടെ കടുത്ത അച്ചടക്ക ലംഘനമാണ് നടന്നിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേയും പോലീസ് സേനയെ കുഴപ്പത്തിലാക്കുന്ന വിധത്തിൽ ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് സഹപ്രവർത്തകന് എതിരെ പരാതി നൽകിയത്.





























