തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കും. കേസിൽ ജാമ്യത്തിലിറങ്ങിയ ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്നതടക്കം ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് ക്രിമിനൽ കേസിൽ പ്രതിയായതും എസ്ഐടി ചൂണ്ടികാണിച്ചിട്ടുണ്ട്. അതേസമയം ജാമൃവ്യവസ്ഥ ലംഘിച്ചിട്ടില്ലെനാണ് ജിതിൻ്റെ അഭിഭാഷകൻ വാദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവര്‍ത്തകര്‍ ചേർന്ന് സ്വീകരണം നൽകിയതും വലിയ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍.
കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ വാദിക്കുമ്പേഴും ജിതിന്‍ തന്നെയാണ് ഇത് നിര്‍മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.






























