ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമന്‍റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണിവരെ നിർത്തിവെച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകിയെന്നും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാർലമെന്‍റ് കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർഥികളെ മർദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി സിജെപി. ജന്തർമന്തറിൽ നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധത്തെ നേരിടാൻ ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് വിലക്കി. പ്രതിഷേധം ശക്തമായതോടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി.പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. എന്നാൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് സിജെപി മറുപടി നൽകി. പ്രതിഷേധത്തെ നേരിടാൻ അടച്ച മെട്രോ സ്റ്റേഷനുകൾ ഉച്ചയോടെ തുറക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.






























