തിരുവനന്തപുരം : ഉള്ളൂരില്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരെ ശബ്ദസന്ദേശം അയച്ച് യുവതി ആത്മഹത്യ ചെയ്തത് വിവാദമാകുന്നു. കേസില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ആത്മഹത്യക്ക് കാരണം എന്നും ആരോപണമുണ്ട്. ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്‍റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് സിഐക്ക് സന്ദേശം അയച്ചശേഷമായിരുന്നു വിജയകുമാരി ആത്മഹത്യ ചെയ്തത്.
വിജയകുമാരിയും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ ക്ഷേത്രം പ്രസിഡന്റിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കിയിരുന്നു. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും മരണത്തിന് കാരണമെന്ന് ആരോപിച്ച് ചിലരുടെ പേരുകളുണ്ട്. ആത്മഹത്യാ കുറിപ്പിലെ പേരുകാരെല്ലാം വിജയകുമാരിയുടെ സമീപമുള്ള ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള കുന്നം മഹാദേവക്ഷേത്രം ഭാരവാഹികളാണ്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് അശോകന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഇവരുടെ സര്‍വ്വേക്കല്ല് പിഴുതു മാറ്റിയിരുന്നെന്ന് പരാതിയുണ്ടായിരുന്നു.
എതിര്‍ത്തപ്പോള്‍ വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കി. അതിന്‍റെ ദൃശ്യങ്ങളും കുടുംബം പോലീസിന് കൈമാറിയിരുന്നു. വിജയകുമാരിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകളുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം നിലനില്‍ക്കുന്നുണ്ട്. പ്രതികളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവമുണ്ടായതോടെയാണ് വിജയകുമാരി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
അതിര്‍ത്തി തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്ന് ആക്കുളം വാര്‍ഡ് കൗൺസിലർ സുരേഷ്കുമാര്‍ പറഞ്ഞു. നല്ല തന്‍റെടമുള്ള സ്ത്രീയായിരുന്നു വിജയകുമാരി. ഈ പ്രശ്നത്തിന്‍റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതിയതല്ല. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ ക്ഷേത്രം പ്രസിഡന്റ് അശോകന്‍ ഇവരെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ചു എന്നാണ് അറിഞ്ഞത്. ഇവരുടെ തലയില്‍ നിന്നു രക്തം വന്നിരുന്നു. അശോകനും പരുക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷിച്ച് വന്നിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്ന് അറിയില്ല. ക്ഷേത്രവളപ്പിനോട് ചേര്‍ന്നാണ് ഇവരുടെ വീടും സ്ഥിതി ചെയ്യുന്നത്-സുരേഷ് കുമാര്‍ പറയുന്നു. എന്തായാലും യുവതിയുടെ ആത്മഹത്യ വിവാദമായി തുടരുകയാണ്.































