ഹൈദരാബാദ് : പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി നാലുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ എൽ.ബി നഗറിൽ ആണ് സംഭവം. മൻസൂറാബാദിലെ താമസസമുച്ചയത്തിന് പുറത്ത് കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ് ലക്ഷ്മണായിരുന്നു അപകട സമയത്ത് വാഹനമോടിച്ചത്. അപാർട്മെന്‍റിലെ സി.സി.ടി.വി കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞു.
അപാർട്മെന്റിന് പുറത്തുള്ള ലെയ്നിൽ പാർക്ക് ചെയ്ത എസ്.യു.വിയിലായിരുന്നു ലക്ഷ്മൺ. അപ്പോൾ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി. കാറിന്‍റെ പിറകിലേക്ക് ഓടിയ സാത്വിക് ഉടൻ തന്നെ തിരിച്ച് മുന്നിലെത്തി. ഇത് കാണാതെ ലക്ഷ്മൺ കാർ മുന്നോട്ടെടുത്തതോടെ കുഞ്ഞ് കാറിന്‍റെ അടിയിൽ പെട്ടു. ഉടൻ തന്നെ പരിഭ്രാന്തിയോടെ കാർ നിർത്തി സാത്വിക്കിനെയുമെടുത്ത് ലക്ഷ്മൺ അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ എൽ.ബി നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.