കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി. കൊച്ചി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശേഖർകുമാറിന്റെ പേരിൽ ഇ.ഡി. കേസെടുത്തു. രജിസ്റ്റർ ചെയ്ത ശേഷം കൊച്ചിയിൽ നിന്ന് ഡൽഹി യൂണിറ്റിലേക്ക് മാറ്റിയ കേസിൽ അന്വേഷണം ഡൽഹിലെ പ്രത്യേക സംഘത്തിനാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ശേഖർകുമാറിനെ മിസോറമിലേക്ക് സ്ഥലംമാറ്റിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നിന്നുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി കേസിലെ മറ്റൊരു പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരെ ചോദ്യം ചെയ്തു. കൊല്ലത്തെ കശുവണ്ടി വ്യാപാരിയായ അനീഷ് ബാബു, ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കശുവണ്ടി വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയിരുന്നു.
ഇതിൽ ഇ.ഡി. കേസെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. ഈ കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്ടറായ ശേഖർകുമാർ ഏജന്റുമാർ മുഖാന്തരം രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് അനീഷ് ബാബു സംസ്ഥാന വിജിലൻസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി സംസ്ഥാന വിജിലൻസ് കേസെടുത്തു. അനീഷിൽ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി. ഏജന്റുമാരെന്ന് അവകാശപ്പെട്ട കൊച്ചി സ്വദേശി വിൽസണെയും രാജസ്ഥാൻ സ്വദേശി മുകേഷ് കുമാറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരെയും അറസ്റ്റ് ചെയ്തു. രഞ്ജിത്ത് വാരിയരുടെ നിർദേശപ്രകാരമാണ് ഏജന്റുമാർക്ക് പണം നൽകിയത് എന്നായിരുന്നു അനീഷ് ബാബുവിന്റെ പരാതി.
രാജ്യത്ത് തന്നെ ഇ.ഡി.ക്ക് അവമതിപ്പുണ്ടാക്കിയ കേസായതിനാൽ ശേഖർകുമാറിനെ മിസോറമിലേക്ക് സ്ഥലംമാറ്റി. ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായതോടെ അന്വേഷണത്തിന് ഇ.ഡി.യും തുടക്കമിട്ടിരുന്നു. ഇ.ഡി. ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അസിസ്റ്റന്റ് ഡയറക്ടർ മോഹിത് ഗോധാരയ്ക്കായിരുന്നു അന്വേഷണചുമതല. പരാതിക്കാരനായ അനീഷ് ബാബുവിനെ ഡൽഹിയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിന് അനുബന്ധമായ അന്വേഷണങ്ങൾക്ക് ശേഷമാണ് ശേഖർകുമാറിന്റെ പേരിൽ കേസെടുത്തത്. ഇതുസംബന്ധിച്ച് സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് തുടർനടപടികളില്ലാത്ത നിലയിലാണ്.






























