വാഷിംഗ്ടൺ: അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്‍റ് വിസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വർഷമാക്കി ചുരുക്കി. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ ട്രംപ് സര്‍ക്കാരിന്‍റെ തീരുമാനം പ്രതികൂലമാകും. നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഉള്ള കോഴ്സുകള്‍ക്ക് എക്സ്റ്റൻഷൻ നല്‍കേണ്ടി വരും. പുതിയ നിയമപ്രകാരം ഫെഡറൽ ഗവൺമെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് നാല് വർഷത്തിലധികം യുഎസിൽ തുടരാനാകില്ല. ഇതിനായുള്ള അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇതുകൂടാതെ, വിദ്യാർത്ഥികൾക്ക് കോഴ്സുകൾ മാറുന്നതിനും മറ്റ് സർവ്വകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാൻസ്ഫർ വാങ്ങുന്നതിനും പുതിയ നിയമത്തിൽ നിയന്ത്രണങ്ങളുണ്ട്.
ഇതുവരെ വിസ കാലാവധി നീട്ടിനൽകാനുള്ള അധികാരം അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തോടെ ഈ അധികാരം സർക്കാരിലേക്ക് ചുരുങ്ങും. വരുന്ന സെപ്റ്റംബർ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻപ് F-1, J-1 വിസകളിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാകുന്നത് വരെ യുഎസിൽ തുടരാമായിരുന്നു. ഇനി മുതൽ ഇതിന് കൃത്യമായ സമയപരിധിയുണ്ടാകും. പഠനം പൂർത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കിൽ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുൻപ് 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. ഗ്രേസ് പിരീഡ് 30 ദിവസമായി ചുരുക്കി.





























